MediaNews

മാധ്യമങ്ങൾക്ക് യുദ്ധവെറിയോ? നുണബോംബുകൾ പൊട്ടിയിട്ടും സംയമനം പാലിക്കാതെ വാർത്തകൾ

ദുരവസ്ഥ വെളിപ്പെടുത്തി എൻഡിടിവി മാധ്യമപ്രവർത്തകൻ

ഇന്ത്യ-പാകിസ്താൻ സംഘർഷം ആരംഭിച്ചതുമുതൽ രാജ്യത്തെ മാധ്യമങ്ങൾ ഇതുവരെ ഔദ്യോഗികമായി ആരംഭിക്കാത്ത യുദ്ധത്തിന് പിന്നാലെയാണ്. പെഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിലിട്ടറി ഓപറേഷനും ശേഷമുള്ള പാകിസ്താന്റെ കടന്നാക്രമണ ശ്രമവും റിപ്പോർട്ട് ചെയ്യുന്നതിനിടെ രാജ്യത്തെ മാധ്യമങ്ങൾ പലപ്പോഴും അതിരുവിട്ടുപോകുന്ന അവസ്ഥയും കാണുന്നുണ്ട്.

ഇന്ത്യൻ സർക്കാർ സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പോലും മാധ്യമങ്ങൾ ലൈവായിട്ട് റിപ്പോർട്ട് ചെയ്യുകയാണ്. ഇന്ത്യയിലെ എയർപോർട്ടുകള്‍ മുഴുവൻ അടച്ചിട്ടതുപോലുള്ള വാർത്തകളും പ്രമുഖ ചാനലുകളില്‍ തന്നെ സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ വിമർശനങ്ങൾ ശക്തമാകുമ്പോഴാണ് ഗൗതം അദാനിയുടെ ഉടമസ്ഥതിയിലുള്ള എൻ.ഡി.ടി.വി ചാനലിലെ മാധ്യമ പ്രവർത്തകൻ അബദ്ധത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നത്.

‘ആദ്യം പറയും അപ്‌ഡേറ്റ് തരൂ, അപ്‌ഡേറ്റ് തരൂ എന്ന്. വാർത്ത സംപ്രേക്ഷണം ചെയ്തതിന് ശേഷം ചോദിക്കും, എന്തിന് വ്യാജ വാർത്ത നൽകിയത് എന്തിനാണ് എന്ന്.’ എന്നാണ് റിപ്പോർട്ടർ ലൈവ് വാർത്ത സംപ്രേഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാതെ പറയുന്നത്. ചാനൽ റേറ്റിംഗിനുവേണ്ടി സ്‌തോഭജനകമായ കാര്യങ്ങൾ പറയാൻ മാധ്യമപ്രവർത്തകർ നിർബന്ധിതരാകുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച.

NDTV Journalist Exposes Sensationalism Despite False Reports

കഴിഞ്ഞ ദിവസം പാകിസ്താൻ ഡ്രോൺ മിസൈൽ ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടി പലകാര്യങ്ങളും തെറ്റായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവമുണ്ടായിരുന്നു. കറാച്ചി തുറമുഖം ആക്രമിച്ചുവെന്നും പാകിസ്താൻ പ്രധാനമന്ത്രിയുടെ വീടിന് സമീപം ബോംബ്‌സ്‌ഫോടനം എന്നൊക്കെയും കേരളത്തിലെ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ഇന്ത്യൻ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.

അതുപോലെ, മറ്റൊരു റിപബ്ലിക് ചാനലിൽ അർണാബ് ഗോസ്വാമി ചാനൽ ചർച്ചക്കിടെ പാനൽ അംഗങ്ങളെക്കൊണ്ട് ഭാരത് മാതാ കീ എന്ന് വിളിപ്പിക്കുകയും അതിന് തയ്യാറാകാതിരുന്ന ഒരാളെ പരസ്യമായി അധിക്ഷേപിക്കുന്നതും വലിയ ചർച്ചയായിട്ടുണ്ട്. മാധ്യമങ്ങൾ പൗരൻമാർക്കിടയിൽ യുദ്ധവെറി സൃഷ്ടിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.