Education

ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കാനും ഹൈസ്കൂൾ പ്രവൃത്തി സമയം കൂട്ടാനും ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ പ്രവൃത്തി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാൻ ശുപാർശ. മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നും, അത് തുടർച്ചയായ ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത രീതിയിൽ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട അഞ്ചംഗ സമിതി നിർദ്ദേശിച്ചു.

നിലവിൽ ഓണം, ക്രിസ്മസ്, മാർച്ച് മാസങ്ങളിലായി മൂന്ന് സ്കൂൾ പരീക്ഷകൾ നടക്കുന്നുണ്ട്. ഇത് രണ്ടായി ചുരുക്കാനും സമിതി ശുപാർശ നൽകിയിട്ടുണ്ട്. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മാത്രം നടത്തിയാൽ മതിയെന്നാണ് ശുപാർശ. ഓരോ ക്ലാസിലെയും പഠന നിലവാരം ക്ലാസ് പരീക്ഷകളിലൂടെ വിലയിരുത്താനാകും. എൽപി, യുപി ക്ലാസുകളുടെ സമയം കൂട്ടേണ്ടതില്ലെന്നും സമിതി അഭിപ്രായപ്പെട്ടു.

ഹൈസ്കൂളിൽ ദിവസവും അര മണിക്കൂർ അധികമായി പഠിപ്പിച്ചാൽ, ഒരു വർഷത്തിൽ ഏകദേശം 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാൻ സാധിക്കും. സ്കൂളുകളിലെ ഇടവേളകൾ 10 മിനിറ്റായി നിജപ്പെടുത്തണമെന്നും ശുപാർശയിലുണ്ട്.

കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വി.പി. ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചത്.