
കറുകച്ചാൽ: സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിൽ പെൺസുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ. നായർ (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ നീതുവിന്റെ സുഹൃത്തും കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറുമായ മേലേട്ടുതകിടി അമ്പഴത്തിനാൽ വീട്ടിൽ അൻഷാദ് (37), ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നീതു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽ വെച്ചാണ് അൻഷാദ് നീതുവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇരുവരും കാറുമായി മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന നീതുവിനെ അതുവഴി ബൈക്കിൽ പോവുകയായിരുന്ന രണ്ടുപേരാണ് ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചത്.
തുടക്കത്തിൽ ഇതൊരു സാധാരണ അപകടമാണെന്നാണ് പോലീസും നാട്ടുകാരും കരുതിയത്. എന്നാൽ, ഇടിച്ച വാഹനം കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവസ്ഥലത്തിന് സമീപം ഒരു വെള്ള നിറത്തിലുള്ള ഇന്നോവ കാർ തിരിഞ്ഞുപോവുന്നത് കണ്ടതായി ഒരു നാട്ടുകാരൻ മൊഴി നൽകിയിരുന്നു. ഈ മൊഴിയാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. ലക്ഷ്മിനന്ദ, ദേവനന്ദ എന്നിവരാണ് നീതുവിന്റെ മക്കൾ.
സൗഹൃദം ഒടുവിൽ പകയിലേക്ക്
16 വർഷം മുൻപായിരുന്നു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം. ഇവരുടെ അയൽവാസിയായിരുന്നു അറസ്റ്റിലായ അൻഷാദ്. ഏഴ് വർഷം മുൻപ് രാജേഷും നീതുവും വേർപിരിഞ്ഞതിന് ശേഷം മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറി. ഈ സമയത്താണ് നീതു അൻഷാദുമായി സൗഹൃദത്തിലാകുന്നത്.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഒന്നര വർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറിയതോടെ ഇരുവരും അകന്നു. ഒരു വർഷം മുൻപ് നീതു അൻഷാദിനെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്
നീതുവിനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവത്തിന് ശേഷം വെട്ടിക്കാവുങ്കലിൽ നിന്ന് മല്ലപ്പള്ളി റോഡിലൂടെ അമിത വേഗതയിൽ പോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ ഓട്ടോറിക്ഷയിലാണ് കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള ഇന്നോവ കാറിനായി പോലീസ് സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. എന്നാൽ കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് സംഭവ സ്ഥലത്തിന് അടുത്തുള്ള ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് കെ.എൽ.52 എസ് 3224 എന്ന കാർ നമ്പർ ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഇയാൾ വാടകയ്ക്ക് നൽകിയ ഈ കാർ ഇപ്പോൾ ഉപയോഗിക്കുന്നത് പൊൻകുന്നം സ്വദേശിയാണ്. ഇവിടെ നിന്നാണ് അൻഷാദ് കഴിഞ്ഞ ദിവസം ഈ കാർ വാടകയ്ക്ക് എടുത്തതെന്നും പോലീസ് കണ്ടെത്തി.