
കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാലുപേർ എക്‌സൈസിന്റെ പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ലഹരി ഉപയോഗം. പ്രതികളിൽ നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എയും ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടികൂടി.
യുവതികൾ പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി പല സ്ഥലങ്ങളിൽ മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ച് വരികയായിരിന്നു. വീട്ടിൽ നിന്നും വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു.
എക്‌സൈസിന്റെ പിടിയിലായപ്പോഴാണ് യുവതികൾ ലോഡ്ജിലാണെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന് എക്‌സൈസ് അന്വേഷിച്ചുവരികയാണ്.