
ഇന്റര് മിലാന്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിൽ. രണ്ടാം പാദ സെമി ഫൈനലില്‍ 4-3നായിരുന്നു ബാഴ്സക്കെതിരെ ഇന്‍ററിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് അധിക സമയത്ത് നേടിയ ഗോളിലാണ് ഇന്‍റര്‍ വിജയം കണ്ടത്.
ലാതുറോ മാര്‍ട്ടിനെസ്, ഹകാന്‍ കലഹാനൊഗ്ലൂ, ഫ്രാന്‍സെസ്‌കോ അസെര്‍ബി, ഡേവിഡ് ഫ്രറ്റേസി എന്നിവരാണ് ഇന്ററിന് വേണ്ടി ഗോള്‍ നേടിയത്. എറിക് ഗാര്‍സിയ, ഡാനി ഓല്‍മോ, റഫീഞ്ഞ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കാംപ് നൂവില്‍ നടന്ന സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. ഇരുപാദങ്ങളിലുമായി 7-6നാണ് ഇന്റര്‍ ജയിച്ചത്.
റഫീഞ്ഞയുടെ 87 ആം മിനിട്ടിലെ ഗോളിൽ വിജയമുറപ്പിച്ച ബാഴ്സക്ക് അവസാന നിമിഷം കാലിടറിയുകയായിരുന്നു. 93 ആം മിനിട്ടിൽ ഫ്രാൻസെസ്കോ അസെർബിയുടെ അൽഭുത ഗോളിലൂടെ 3- 3 എന്ന നിലയിൽ സമനില പിടിച്ച ഇൻ്റർ മിലാൻ ഡേവിഡ് ഫ്രറ്റോസിയുടെ 99 ആം മിനിട്ടിലെ ഗോളിലൂടെ ഫൈനലിലേക്ക് കുതിച്ചു.
യമാലിൻ്റെ ഒൻപത് ഗോളെന്ന് ഉറപ്പിച്ച ഷോട്ടുകൾ തടഞ്ഞ ഇൻ്റർ മിലാൻ ഗോൾ കീപ്പർ സോമറിൻ്റെ ഉജ്വല പ്രകടനമാണ് ബാഴ്സയുടെ വിജയത്തിന് തടസമായത്. ഇന്ന് നടക്കുന്ന പി എസ് ജി – ആഴ്സനൽ വിജയികളെ ഇൻ്റർ മിലാൻ ഫൈനലിൽ നേരിടും. ആദ്യ പാദത്തിൽ പി എസ് ജി എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണലിനെ തോൽപിച്ചിരുന്നു . ഇന്ന് സമനില നേടിയാലും പി.എസ്.ജിക്ക് ഫൈനലിൽ എത്താം.