
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിൻ്റെയും ദീപയുടെയും മകനായ ആദിശേഖറിനെ (15) പ്രിയരഞ്ജൻ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പിഴത്തുക ആദിശേഖറിൻ്റെ മാതാപിതാക്കൾക്ക് നൽകണം.
സംഭവം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയോടൊപ്പം പ്രിയരഞ്ജൻ ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലുമായിരുന്നു. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന, ദേവിയോട് എന്നിവിടങ്ങളിലായിരുന്നു താമസം. സംഭവം നടന്ന് 12-ാം ദിവസമായിരുന്നു അറസ്റ്റ്.
ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് കോടതിയിൽ അറിയിച്ചിരുന്നു. ആദിശേഖറിനോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രിയരഞ്ജൻ കുട്ടിയെ കൊല്ലണമെന്നു കരുതി കാത്തുനിന്നു ലക്ഷ്യം വെച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം, ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമാണ് പ്രിയരഞ്ജൻ്റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും പ്രതി ഹർജിയിൽ വാദിച്ചിരുന്നു.
പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിൻ്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിൽ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കൾക്ക് മുന്നിൽ വെച്ചാണ് പ്രിയരഞ്ജൻ കാറിടിപ്പിച്ചത്. ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.
ആദ്യം അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിയാൻ കാരണമായത്. സംഭവത്തിനുശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.ഷിബുകുമാറിൻ്റെ നേതൃത്വത്തിൽ കന്യാകുമാരി കുഴിത്തുറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.