
കോഴിക്കോട്: 27 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികളടക്കം നാലുപേരെ കോഴിക്കോട് എക്‌സൈസ് സംഘം പിടികൂടി. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി (27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38), തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് പിടിയിലായത്.
കണ്ണൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കൊണ്ടുവന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ പതിവ്. സ്ത്രീകളോടൊപ്പം സഞ്ചരിക്കുന്നത് മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണെന്ന് പ്രതികൾ മൊഴി നൽകി.
സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തിരുന്നു. എന്നാൽ ഒരു മാസം മുൻപ് ഈ ജോലി ഉപേക്ഷിക്കുകയും പൂർണ്ണമായും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെ പിടിയിലായ ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുകയാണ്.
വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്‌മെറ്റിക് ഷോപ്പിലെ ജീവനക്കാരിയാണ്. വാഹിദിന് കുറ്റ്യാടിയിൽ കോഴി കച്ചവടമാണുള്ളത്. അമറിന് മറ്റു സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.