
കൈകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിൽ യുവതി മരിച്ചു; ലൈംഗിക ബന്ധത്തിനിടെ നടന്ന അപകടമെന്ന് ഭർത്താവ്; അറസ്റ്റ്
ഹോസൂർ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ഹോസൂരിൽ ഭാര്യയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ജിം പരിശീലകനെ അറസ്റ്റ് ചെയ്തു. എന്നാൽ, ബന്ധിച്ചുള്ള ലൈംഗിക വേളയിലെ അപകടത്തിലാണ് ഭാര്യ മരിച്ചതെന്നാണ് ഭർത്താവിന്റെ വാദം.
ജിം പരിശീലകനായ 34 വയസ്സുള്ള ഭാസ്‌കറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാല് ജിമ്മുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. ഭാര്യ ശശികല വനിതകൾക്ക് മാത്രമായുള്ള ഒരു ജിം നടത്തി വരികയായിരുന്നു. ഇരുവരും പ്രണയത്തിലായ ശേഷം 2018 ലാണ് വിവാഹിതരായത്. അക്കാലത്ത് ശശികല ബംഗളൂരുവിൽ ഒരു പ്ലേ സ്‌കൂൾ നടത്തുകയായിരുന്നു.
ഭാസ്‌കറിന്റെ മൊഴി അനുസരിച്ച്, ഏപ്രിൽ 30 ന് ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഭാര്യയുടെ മൂക്കിൽ നിന്ന് രക്തം വന്നു. ഉടൻ തന്നെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
അന്വേഷണത്തിനിടെ ഭാസ്‌കറും ശശികലയും ബന്ധന ലൈംഗികതയ്ക്ക് (BDSM) മുൻപ് മദ്യപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ലൈംഗിക ബന്ധത്തിനിടെ ഭാര്യയുടെ കൈകളും കാലുകളും കെട്ടി. പിന്നീട് കഴുത്തിൽ തുണി ചുറ്റി ശ്വാസം മുട്ടിച്ചു. മൂക്കിൽ നിന്ന് രക്തം വരുന്നത് കണ്ടപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്നും ഭാസ്‌കർ പോലീസിനോട് പറഞ്ഞു.
എന്നാൽ, ഭാസ്‌കറിന്റെ വാദങ്ങളെ ശശികലയുടെ പിതാവ് അരുളും ബന്ധുക്കളും നിഷേധിച്ചു. ഭാസ്‌കർ ശശികലയെ സ്ഥിരമായി ശാരീരികമായി ഉപദ്രവിക്കുകയും വഴക്കിടുകയും ചെയ്യാറുണ്ടായിരുന്നെന്ന് അവർ ആരോപിച്ചു. 14 ലക്ഷം രൂപ സ്ത്രീധനം ഭാസ്‌കർ വാങ്ങിയിരുന്നെന്നും അവർ ആരോപിച്ചു. ഭർത്താവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ശശികല സംശയിച്ചിരുന്നെന്നും ഇത് ഇരുവരും തമ്മിൽ വഴക്കിന് കാരണമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
‘അവൻ അവളെ മർദ്ദിക്കുമായിരുന്നു. ഇതിനുമുമ്പ് രണ്ടുതവണ ഞങ്ങൾ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തവണ അവൻ തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്,’ അരുൾ പറഞ്ഞു. ‘അവൻ അവളെ കെട്ടിയിട്ട്, വായിൽ തുണി തിരുകി, കൊലപ്പെടുത്തിയിട്ട് ആശുപത്രിയിൽ നിന്ന് എന്റെ മകൾ മരിച്ചു എന്ന് എന്നെ വിളിച്ചു പറയുകയായിരുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ദമ്പതികൾക്ക് രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.