
യൂട്യൂബ് ഇന്ത്യക്കാർക്ക് നൽകിയത് 21,000 കോടി രൂപ
അടുത്ത രണ്ടുവർഷത്തിനുള്ളിൽ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും: സിഇഒ നീൽ മോഹൻ
തിരുവനന്തപുരം: ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ വളർച്ച അതിവേഗത്തിലാണെന്നും രാജ്യത്തെ ഡിജിറ്റൽ പ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ യൂട്യൂബ് പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ നീൽ മോഹൻ അഭിപ്രായപ്പെട്ടു. WAVES 2025 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കും കലാകാരന്മാർക്കുമായി 21,000 കോടി രൂപ യൂട്യൂബ് നൽകിയിട്ടുണ്ട്. പ്രാദേശിക ടാലന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ യൂട്യൂബിനുള്ള ശക്തമായ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി രൂപയുടെ അധിക നിക്ഷേപം കൂടി ഇന്ത്യൻ ക്രിയേറ്റർമാരുടെ വളർച്ചയ്ക്കും അവരുടെ കണ്ടന്റുകൾക്ക് ആഗോളതലത്തിൽ പ്രചാരം ലഭിക്കുന്നതിനും വേണ്ടി യൂട്യൂബ് നടത്തുമെന്നും മോഹൻ അറിയിച്ചു.
‘ഇന്ത്യയിലെ പുതിയ തലമുറയിലെ ക്രിയേറ്റർമാരെ പിന്തുണയ്ക്കാൻ യൂട്യൂബ് ഇവിടെയുണ്ട്,’ നീൽ മോഹൻ പറഞ്ഞു. പുതിയ നിക്ഷേപം ടാലന്റ് പരിശീലനം നൽകുന്നതിനും, ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യൻ ക്രിയേറ്റർമാരെ ആഗോളതലത്തിൽ ശ്രദ്ധേയരാക്കുന്നതിനും ഊന്നൽ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള ഭരണകൂട നേതാക്കളിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തിയാണെന്നും, അദ്ദേഹത്തിന് 25 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ടെന്നും മോഹൻ സൂചിപ്പിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 100 ദശലക്ഷത്തിലധികം ഇന്ത്യൻ യൂട്യൂബ് ചാനലുകൾ കണ്ടന്റുകൾ പ്രസിദ്ധീകരിച്ചു. ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലുകളുടെ എണ്ണം 11,000 ൽ നിന്ന് 15,000 ആയി വർദ്ധിച്ചു. ഇത് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർമാരുടെ വളർച്ചയുടെ സൂചനയാണ്.