CrimeNews

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

കൊച്ചി: ജർമ്മനി, യുകെ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’യുടെ സിഇഒ കാർത്തിക പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്ന് കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നൂറിലധികം ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പത്തനംതിട്ട സ്വദേശിയായ കാർത്തിക തൃശ്ശൂരിലാണ് താമസം. ഇവർ യുക്രെയ്‌നിൽ ഡോക്ടറാണെന്ന് അവകാശപ്പെട്ടിരുന്നു. കൊച്ചി പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശ്ശൂർ സ്വദേശിനി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. യുകെയിൽ സോഷ്യൽ വർക്കറായി ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയായി 5.23 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സൗത്ത് ഇന്ത്യൻ ബാങ്ക് കലൂർ ശാഖയിലെ കാർത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്.

എറണാകുളത്തിന് പുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്ന് 3 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ ഇവർ തട്ടിയെടുത്തിട്ടുണ്ട്.

പണവും രേഖകളും നൽകിയിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ സ്ഥാപനം അടച്ച് കാർത്തിക ഒളിവിൽ പോയിരുന്നു. ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ഇവർ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്.