CrimeNews

‘വേടനെതിരായ നടപടി അതിരുകടന്നു’; വനം മേധാവിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: റാപ്പർ വേടനെതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികൾ അതിരുകടന്നുവെന്ന വിലയിരുത്തലുമായി സർക്കാർ. സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി വനം മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി. മൃഗവേട്ടയടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തതും, ഉദ്യോഗസ്ഥർ പരസ്യ പ്രസ്താവനകൾ നടത്തിയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

റാപ്പർ വേടനെതിരെയുള്ള വനം വകുപ്പിന്റെ നടപടികൾ ഇത്രയധികം വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ സർക്കാർ തലപ്പത്തുള്ളവർ ഉന്നയിക്കുന്നത്. പുലിപ്പല്ല് കേസ് അന്വേഷിച്ച ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങൾ ചട്ടപ്രകാരമാണോ, അവർ അതിരുവിട്ടോ, ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനം വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വനം മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തത്. സംരക്ഷിത മൃഗത്തെ വേട്ടയാടിയെന്ന വകുപ്പും ചുമത്തിയിരുന്നു. ഇതിനുപുറമെ, ശ്രീലങ്കൻ ബന്ധമുള്ള ഒരാളാണ് വേടന് പുലിപ്പല്ല് നൽകിയതെന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളും വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തി.

വേടൻ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പറഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന്റെ നടപടികൾ കൂടുതൽ ശ്രദ്ധയോടെയും വിവേകത്തോടെയും എടുക്കേണ്ടിയിരുന്നു എന്ന് പരസ്യമായി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വനം വകുപ്പിന്റെ നടപടികളെ വിമർശിച്ചിരുന്നു.