
തിരുവനന്തപുരം: സി.പി.എമ്മിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽക്കൈ വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പി.കെ. ശ്രീമതിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതായുള്ള വാർത്ത വിവാദമായതോടെയാണ് ഇത്.
പി.കെ. ശ്രീമതി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടെന്നും സെക്രട്ടേറിയറ്റ് യോഗങ്ങളിൽ വരേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതായി ഞായറാഴ്ച മുതല്‍ വാർത്തകള്‍ പുറത്തുവന്നതോടെ സി.പി.എം. പ്രതിരോധത്തിലായി.
ഈ വിവാദത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി എന്നിവർ തന്നെ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും, സെക്രട്ടേറിയറ്റ് യോഗങ്ങളിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യക്തത ഇപ്പോഴും ലഭ്യമല്ല. ശ്രീമതിയുടെ ‘ഡൽഹി മിഷൻ’ ആണ് അവർ ചൂണ്ടിക്കാണിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഈ മുതിർന്ന നേതാവിനെ വിലക്കിയതായുള്ള വാർത്തകളെ അവർ തള്ളിക്കളയുകയും ചെയ്തു.
ദേശീയ തലത്തിലുള്ള ചുമതലകൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് ഇളവ് അനുവദിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തത വരുത്തി. അതേസമയം, പി.കെ. ശ്രീമതിയും ജനറൽ സെക്രട്ടറി എം.എ. ബേബിയും വിലക്കൊന്നുമില്ലെന്ന് പ്രതികരിച്ചു. എന്നാൽ, സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാൻ കഴിയുമെന്ന് നേതാക്കളാരും വ്യക്തമായി പറയാൻ തയ്യാറാകുന്നുമില്ല.
ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിൽക്കുന്നുണ്ട്. എന്നാൽ, താൻ കേരളത്തിലുണ്ടെങ്കിൽ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുമെന്നാണ് പി.കെ. ശ്രീമതി പറയുന്നത്. അതേസമയം, യോഗങ്ങൾ നടക്കുന്ന സമയത്ത് താൻ കേരളത്തിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അവർ ഒരുറപ്പും നൽകിയിട്ടില്ല.
ഏപ്രിൽ 19ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സംസ്ഥാന ഘടകത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയോ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി ശ്രീമതിയോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രിൽ 25ന് മറ്റൊരു സെക്രട്ടേറിയറ്റ് യോഗം ഉണ്ടായിരുന്നെങ്കിലും ശ്രീമതി തിരുവനന്തപുരത്ത് നിന്ന് പോയിരുന്നു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് അംഗങ്ങൾക്കായി അത്താഴ വിരുന്ന് നൽകിയപ്പോഴും ശ്രീമതിയെ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതിനെല്ലാം പിന്നാലെയാണ് ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാമെന്ന് ശ്രീമതിയെ അറിയിച്ചത്. തുടർന്ന് അവർ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി. മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതിയെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം പരസ്യമാവുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തിൽ, ഈ തീരുമാനത്തിൽ മാറ്റമുണ്ടാവുമോ എന്ന് കണ്ടറിയണം.