FinanceNews

ലോകബാങ്ക് സഹായം കിട്ടിയ 140 കോടി പിണറായി സർക്കാർ വകമാറ്റി, കരാർ വ്യവസ്ഥ ലംഘിച്ചത് ഡോ. എ. ജയതിലക് ഫിനാൻസ് സെക്രട്ടറിയായിരുന്നപ്പോൾ

തിരുവനന്തപുരം: കാർഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സർക്കാർ. കേര പദ്ധതിക്ക് അനുവദിച്ച 140 കോടിയാണ് സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി മാറ്റിയത്. അനുവദിച്ച് ഒരാഴ്ചയ്ക്കകം പണം പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്ന കരാർ വ്യവസ്ഥ ലംഘിച്ച സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ലോക് ബാങ്ക് വിലയിരുത്തൽ.

അടുത്ത മാസം അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് വിവരം. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഫിനാൻസ് സെക്രട്ടറിയായിരുന്ന കാലത്താണ് ഫണ്ട് വകമാറ്റൽ സംഭവിച്ചിരിക്കുന്നത്.

ലോക ബാങ്ക് അധികൃതർ വിശദീകരണത്തിനായി സംസ്ഥാന സർക്കാരിനെ സമീപിക്കുമ്പോൾ അദ്ദേഹം തന്നെ ചീഫ് സെക്രട്ടറി പദത്തിലിരിക്കുമ്പോൾ എന്താകും ഇനി സംഭവിക്കാൻ പോകുന്നത് എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്റ്റ് അഥവ കേര. 2366 കോടി രൂപയുടെ പദ്ധതി. ഇതിൽ 1656 കോടി ലോക ബാങ്ക് സഹായവും 710 കോടി സംസ്ഥാന വിഹിതവുമാണ്. 2023 ൽ ചർച്ച തുടങ്ങിയ പദ്ധതി ലോക ബാങ്ക് അംഗീകരിക്കുന്നത് 2024 ഒക്ടോബർ 31 നാണ്. ലോകബാങ്ക് സഹായത്തിലെ ആദ്യ ഗഡു 139.66 കോടി കേന്ദ്രം കൈമാറിയത് മാർച്ച് 17ന്. ഒരാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കരാർ വ്യവസ്ഥയെങ്കിലും അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല. സാമ്പത്തിക വർഷാവസനത്തെ ചെലവുകൾക്കായാണ് പണം ധനവകുപ്പ് പിടിച്ചു വെച്ചത്.

ഫെബ്രുവരി മൂന്നിനാണ് പദ്ധതി പ്രവർത്തനം തുടങ്ങേണ്ടിയിരുന്നത്. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഉത്ഘാടനം ചെയ്യാനാണ് തീരുമാനം. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും സഹയം ലക്ഷ്യമിടുന്ന പദ്ധതിയാണ് ലോകബാങ്ക് സഹായം വക മാറ്റിയതിന്റെ പേരിൽ പ്രതിസന്ധിയിലായിരിക്കുന്നത്.