
‘വൈകാതെ കാൻസർ വാക്സിൻ പുറത്തിറക്കും’; ലോകത്തെ ഞെട്ടിച്ച് പുടിൻ്റെ പ്രഖ്യാപനം
മോസ്കോ: കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ ഉടൻ പുറത്തിറക്കുമെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. വാക്സിൻ നിർമാണത്തിൻ്റെ അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞർ. വൈകാതെ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കും. വാക്സിൻ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നതെന്ന് പുടിൻ ബുധനാഴ്ച പറഞ്ഞു. കാൻസർ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിൻ നിർമാണത്തിൻ്റെ അന്തിമഘട്ടത്തിൽ ഞങ്ങൾ അടുത്തിരിക്കുന്നുവെന്നും ആധൂനിക സാങ്കേതികവിദ്യകൾ സംബന്ധിച്ച ഒരു ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പുടിൻ പറഞ്ഞു.
എന്നാൽ വാക്സിൻ ഏത് തരത്തിലുള്ള കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമായിട്ടില്ല. വാക്സിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റഷ്യൻ പ്രസിഡൻ്റ് പങ്കുവച്ചിട്ടില്ല.
കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. വാക്സിൻ പരീക്ഷണവും ഗവേഷണവും തുടരുന്നുണ്ട്. ഇതിനിടെയാണ് കാൻസറിനുള്ള വാക്സിൻ റഷ്യൻ ശാസ്ത്രജ്ഞർ ഉടൻ പുറത്തിറക്കുമെന്ന പ്രഖ്യാപനം പുടിൻ നടത്തിയത്. കൊവിഡിനെതിരെ സ്വന്തമായി നിർമിച്ച സ്പുട്നിക് വാക്സിൻ അതിവേഗം പുറത്തിറക്കി റഷ്യ ഞെട്ടിച്ചിരുന്നു.
കാൻസറിനെതിരായ മരുന്ന് കണ്ടെത്താനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് ജർമ്മനി ആസ്ഥാനമായുള്ള ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം ഒരു കരാർ ഒപ്പുവച്ചിരുന്നു. 2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും കാൻസർ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.