News

നിലമ്പൂരിൽ 2,28,512 വോട്ടർമാർ; കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള ഏഴുപേരുമുണ്ട്.

പട്ടികയിൽ 1,455 പേർ 85 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരും 2,321 ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും ഉൾപ്പെടുന്നു. 4,155 പേരാണ് യുവ വോട്ടർമാർ. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കരട് വോട്ടർ പട്ടിക സൗജന്യമായി വിതരണം ചെയ്യും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (https://www.ceo.kerala.gov.in) വോട്ടർ പട്ടിക പരിശോധിക്കാം. കരട് വോട്ടർ പട്ടികയിൻമേൽ അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് ഏപ്രിൽ 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കി അന്തിമ പട്ടിക മെയ് 5ന് പ്രസിദ്ധീകരിക്കും.

പി. വി അൻവർ എം എൽ എ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് നിലമ്പൂർ ഉപതെരഞ്ഞടുപ്പിലേക്ക് കടക്കുന്നത്. മെയ് മാസം നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കും എന്നാണ് ലഭിക്കുന്ന സൂചന. സി പി എമ്മുമായി ഇടഞ്ഞതിനെ തുടർന്നാണ് അൻവർ രാജി വച്ചത്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അതിശക്തമാണ്. അതോടൊപ്പം പി.വി അൻവർ ഫാക്റ്റും യു.ഡി.എഫിന് നിലമ്പൂരിൽ ഗുണം ചെയ്യും.