News

കെ.എൻ ബാലഗോപാൽ വെട്ടിയത് 2133 കോടി; തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ രാപ്പകൽ സമരവുമായി വി.ഡി. സതീശൻ; യു.ഡി എഫിന്റെ രാപ്പകൽ സമരം നാളെ

തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കുന്ന എൽ.ഡി.എഫ് നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ രാപ്പകൽ സമരം. ഏപ്രിൽ 4 , 5 തീയതികളിലായി തദ്ദേശസ്ഥാപനങ്ങളുടെ മുന്നിലാണ് രാപ്പകല്‍ സമരം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് മൂലം ഉണ്ടായ വികസന സ്തംഭനത്തിന് പരിഹാരം കാണുക, അനുവദിച്ച ഫണ്ടിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപ്പകല്‍ സമരം.

തദ്ദേശ സ്ഥാപനങ്ങളുടെ 2133 കോടി വെട്ടിക്കുറച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍. 8532 കോടിയായിരുന്നു 2024- 25 ലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം. പദ്ധതി ചെലവ് ആകട്ടെ 74.93 ശതമാനവും. 8532 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നിട്ടും ബാലഗോപാൽ നൽകിയത് 6399 കോടി മാത്രം.

തദ്ദേശ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട 2133 കോടി ബാലഗോപാൽ നൽകിയില്ലെന്ന് പ്ലാൻ സ്പേസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മുനിസിപ്പാലിറ്റികൾക്ക് 1487. 78 കോടിയായിരുന്നു പദ്ധതി വിഹിതം. ചെലവ് 54.19 ശതമാനം മാത്രം. അതായത് 803 കോടി മാത്രമാണ് മുനിസിപ്പാലിറ്റികൾക്ക് നൽകിയത്. അർഹതപ്പെട്ട 684 കോടിയോളം രൂപ മുനിസിപ്പാലിറ്റികൾക്ക് നിഷേധിച്ചു.969. 29 കോടിയായിരുന്നു ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതം. പദ്ധതി ചെലവ് 81.61 ശതമാനവും. 785 കോടിയാണ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകിയത്. 184 കോടിയോളം രൂപ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നിഷേധിച്ചു.

992 കോടിയായിരുന്നു കോർപ്പറേഷനുകളുടെ പദ്ധതി വിഹിതം. പദ്ധതി ചെലവ് 64.57 ശതമാനവും. പദ്ധതി വിഹിതത്തിൽ നിന്ന് 635 കോടിയാണ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകിയത്. അർഹതപ്പെട്ട 357 കോടി രൂപ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നൽകിയില്ല.4030. 89 കോടിയായിരുന്നു ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം. ചെലവ് 85.71 ശതമാനവും. പദ്ധതി വിഹിതത്തിൽ നിന്ന് നൽകിയത് 3426 കോടി മാത്രം. അർഹതപ്പെട്ട 604 കോടി രൂപ ഗ്രാമ പഞ്ചായത്തുകൾക്ക് നൽകിയില്ല.

1051.8 കോടി രൂപയായിരുന്നു കോർപ്പറേഷനുകളുടെ പദ്ധതി വിഹിതം. ചെലവ് 66.53 ശതമാനം. പദ്ധതി വിഹിതത്തിൽ നിന്ന് നൽകിയത് 694 കോടി മാത്രം. അർഹതപ്പെട്ട 357 കോടി രൂപ ജില്ലാ പഞ്ചായത്തുകൾക്ക് നൽകിയില്ല. തദ്ദേശ മന്ത്രി എം.ബി രാജേഷിന് കൂടുതൽ പ്രിയം എക്സൈസിനോടാണ് എന്നാണ് സെക്രട്ടറിയേറ്റിലെ സംസാരം. പദ്ധതി ചെലവ് ഗണ്യമായി കുറഞ്ഞതിൻ്റെ കാരണവും മറ്റൊന്നല്ല. ഈ വർഷം ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആണ്. ഫണ്ട് നൽകാത്ത സർക്കാർ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ. ഡി.എഫിൻ്റെ വിജയ സാധ്യതയെ ബാധിക്കും.