
മോഹൻലാല്‍ – പൃഥ്വിരാജ് സുകുമാരൻ ചിത്രം L2E എമ്പുരാൻ എന്ന സിനിമയില്‍ നിന്ന് 24 ഭാഗങ്ങള്‍ വെട്ടിമാറ്റി. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദികാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡുകളും മാറ്റിയിട്ടുണ്ട്.
വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതസ്ഥാനപത്തിന് മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ വെട്ടിമാറ്റി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. കാറിന്റെ നെയിം ബോര്‍ഡ് മാറ്റുകയും എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. ടിവി ന്യൂസ് ദൃശ്യങ്ങളും മാറ്റി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയീദ് മസൂദും മസൂദും തമ്മിലുള്ള തമ്മിലുള്ളതും ബെല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി.
കൂടാതെ സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി. അതോടൊപ്പം തന്നെ തുടക്കത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയും അദ്ദേഹത്തിന്റെ പിതാവുമായുള്ള സംഭാഷണത്തിലും വെട്ടുണ്ട്. ദേശീയ പതായകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്’ എന്നാക്കി. മൊഹ്‌സീനെ കൊല്ലുന്ന സീന്‍ മാറ്റി.
സ്വരൂപ കര്‍ത്ത, കെ.റോഷ്‌നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷന്‍, ടി.നദീം തുഫൈല്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ചിത്രം കണ്ട് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്. ആകെ 2.08 മിനിട്ട് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്. മാറ്റങ്ങളുമായി പുതിയ എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും.