
മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; തൃശ്ശൂർ സ്വദേശിനി അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത(24) യെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 19 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. ‘വേ ടു നിക്കാഹ്’ എന്ന ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് നിത തട്ടിപ്പ് നടത്തിയത്.
ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവംനിതയുടെ ഭർത്താവ് ഫഹദ് വിദേശത്തിരുന്നാണ് തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ രേഖയും മറ്റും ഉപയോഗിച്ച് ഇയാൾ മാട്രിമോണി സൈറ്റിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. വിവാഹ മോചിതനാണെന്നും മറ്റുമാണ് പരാതിക്കാരിയെ ധരിപ്പിച്ചത്. വിവാഹവാഗ്ദാനം നൽകി പലതവണകളിലായി പരാതിക്കാരിയിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. പല അക്കൗണ്ടിലായാണ് ഇയാൾ പണം വാങ്ങിയിരുന്നത്.
യുവതി 2022ലാണ് പുനര്‍ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താന്‍ വിവാഹ മോചിതന്‍ ആണെന്നും അന്‍ഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
അന്‍ഷാദ് വിദേശത്ത് ആയതിനാല്‍ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി.നിതയും മറ്റൊരാളും കളമശ്ശേരിയില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ യുവാവ് ആവശ്യപ്പെട്ടത്. നാട്ടില്‍ വരാന്‍ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ആയി ജയിലില്‍ ആണെന്നാണ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഈ സമയം അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അന്‍ഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്പതികള്‍ക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.