
കൊല്ലം: മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി.
മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യതയും അസുഖവും കാരണമെന്ന് പറയുന്നു.
കൊല്ലം താന്നി BSNL ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ ശരീരം കട്ടിലിലും അതിന് സമീപത്തായി അജീഷും സുലുവും തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മാതാപിതാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും അടുത്തയിടെ അജീഷിന് കാൻസർ സ്ഥിരീകരിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. കുട്ടിക്കും ജനന സമയം മുതൽ ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയിൽ ആക്കിയതെന്നാണ് വിവരം.
എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു.
അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും എഴുന്നേൽക്കായതോടെ മുറിയിൽ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.