
GST വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിലും ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വകുപ്പിന് മാത്രമായിട്ട് ഒരു സ്ഥലംമാറ്റ പോളിസി വേണമെന്നാണ് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ആവശ്യം.
സംസ്ഥാന സർക്കാരിന്റെ 2017 ലെ സപാർക്കധിഷ്ടിത ഓൺലൈൻ പൊതുസ്ഥലംമാറ്റം ഉത്തരവ് അനുസരിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിലും ഓൺലൈൻ സ്ഥലംമാറ്റം 2025 മാർച്ച് 31 നകം നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവ് മറികടക്കാനാണ് സർക്കാർ നീക്കം. ട്രൈബ്യൂണലിൽ കേസ് പരിഗണിച്ചപ്പോൾ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കുവാൻ കൂടുതൽ സമയം മാത്രം ആവശ്യപ്പെട്ട വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സാധരണ മറ്റ് വകുപ്പുകളിൽ നിന്നും തികച്ചും വിഭിന്നമാണെന്നും വകുപ്പിന് മാത്രമായി പ്രത്യേക ട്രാൻസ്ഫർ പോളിസി വേണമെന്നും ആവശ്യപ്പെടുന്നു.
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ 80% ഓളം പ്രതിനിധാനം ചെയ്യുന്ന ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ 2017 ലെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ അപര്യാപ്തമാണെന്നും ജീവനക്കാരുടെ കഴിവും അർപ്പണ ബോധവും മനസിലാക്കി മാത്രമേ ജീവനക്കാരെ സുപ്രധാന വിഭാഗങ്ങളിൽ നിയമിക്കുവാൻ സാധിക്കൂ എന്നുമാണ് സർക്കാർ വാദം. കൂടാതെ വകുപ്പിന്റെ പുനഃസംഘടന 2023 ജനുവരിയിൽ പൂർത്തിയായി ഇൻറലിജൻസ്, ഓഡിറ്റ്, എൻഫോഴ്‌സ്‌മെന്റ്, ടാക്‌സ്‌പെയർ സർവ്വീസ് എന്നീ വിഭാഗങ്ങൾ രൂപീകരിച്ച് മേഖലകൾ തിരിച്ച് വിദഗ്ധമായ പരിശീലനം നൽകി ജീവനക്കാരെ പുനവ്യന്യസിച്ചതാണെന്നും ന്യായികരിക്കുന്നു.
എന്നാൽ വകുപ്പിലെ തോന്നുംപടി സ്ഥലംമാറ്റങ്ങളിൽ സഹികെട്ടാണ് ഒരു വിഭാഗം ജീവനക്കാൻ ഓൺലൈൻ സ്ഥലംമാറ്റത്തിനായി കോടതിയെ സമീപിച്ച് വിധി അനുകൂല വിധി നേടിയെടുത്തത്. വകുപ്പിലെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള സ്ഥലം മാറ്റങ്ങൾക്കെതിരെ നികുതി സെക്രട്ടറിയും കമ്മീഷണറും പ്രതിയായ കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. നിരവധി തവണ കോടതിയലക്ഷ്യ നടപടികളിലും മാപ്പ് പറഞ്ഞു തടിയൂരിയതാണ്.
ഓൺലെൻ സ്ഥലംമാറ്റം വന്നാൽ ഭരണാനുകൂല സംഘടനകൾക്ക് ജീവനക്കാരെ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യം വന്ന് ചേരും. സംഘടനകളുടെ ധനസമാഹരണവും ദേശാഭിമാനി വരിസംഖ്യ പിരിവും അവതാളത്തിലാവും. ഭരണമാറ്റത്തിന് മുമ്പ് ഒറ്റ തവണ എങ്കിലും ഭരണവിലാസം സംഘടനകൾക്ക് യഥേഷ്ടം സ്ഥലം മാറ്റം നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ പറഞ്ഞ കോടതി ഉത്തരവ് മറി കടക്കാൻ സർക്കാർ തന്നെ അപ്പീൽ നൽകുന്നത്.