
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത് പ്രിൻസിപ്പളിന്റെ പരാതിക്ക് പിന്നാലെ. കൊച്ചി ഡിസിപിക്കാണ് മാർച്ച് 12ന് പ്രിൻസിപ്പാൾ പരാതി നൽകിയത്.
14ന് നടക്കുന്ന ഹോളി ആഘോഷത്തിൽ മദ്യം, മയക്കു മരുന്ന്, മറ്റ് ലഹരി വസ്തുകളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവ ഉണ്ടാകുമെന്ന് പ്രിൻസിപ്പളിന്റെ പരാതിയിൽ പറയുന്നു. ലഹരിമരുന്ന് വാങ്ങാൻ പണപ്പിരിവ് നടക്കുന്നതായും പ്രിൻസിപ്പാളിന്റെ പരാതിയിൽ പരാമർശമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ക്യാമ്പസിലും ഹോസ്റ്റലിലും പോലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസിലെ മുഖ്യകണ്ണി അറസ്റ്റിലായിട്ടുണ്ട്. പൂർവ വിദ്യാർഥി ആഷിക്കാണ് അറസ്റ്റിലായത്. ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്കാണെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ആകാശിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തേയ്ക്കാണ് ആകാശിനെ കസ്റ്റഡിയിൽ വാങ്ങുക.
സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കഴിഞ്ഞദിവസം, സസ്പെൻഡ് ചെയ്തിരുന്നു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പോളിടെക്‌നിക്ക് കൊളേജ് അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കോളേജിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. പിന്നാലെ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.