CrimeNationalNews

ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ സംബാലിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗ്രാമ മുഖ്യനും 60 വയസുകാരനുമായ ഗുൽഫാം സിങ് യാദവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

സ്വന്തം ഫാമിൽ വിശ്രമിക്കുകയായിരുന്ന ഗുൽഫാമിനെ കാണാനായാണ് മൂന്ന് യുവാക്കൾ ബൈക്കിലെത്തിയത്. വിശേഷങ്ങൾ ചോദിക്കുന്നതിനിടെ അവരിലൊരാൾ ഗുൽഫാമിനോട് വെള്ളം ചോദിച്ചു. ഒരാൾക്ക് വെള്ളം നൽകുന്നതിനിടെ മറ്റൊരു യുവാവ് ഗുൽഫാമിന്റെ വയറ്റിലേക്ക് കയ്യിൽ കരുതിയ സിറിഞ്ച് കുത്തിവയ്ക്കുകയായിരുന്നു.

ഇതിന് പിന്നാലെ അക്രമികൾ സ്ഥലംവിട്ടു. പൊടുന്നനെ വേദനകൊണ്ടു പുളഞ്ഞ ഗുൽഫാമിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ അന്ത്യം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. വീട്ടുകാരുടെ ഭാഗത്തുനിന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗുന്നോർ സർക്കിൾ ഓഫീസർ ദീപക് തിവാരി പറഞ്ഞു.

അലിഗഡ് മെഡി.കോളജിൽ നടത്തുന്ന പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. അന്വേഷണം ആരംഭിച്ചതായി യുപി പോലീസ് അറിയിച്ചു. 2004ലെ ഗുന്നൗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനെ യാദവിനെതിരെ ഗുൽഫാം മത്സരിച്ചിരുന്നു.