
ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ
ന്യൂഡൽഹി: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. രാജ്യസഭയിൽ സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന് തുകയൊന്നും നൽകാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും രാജ്യസഭയിൽ മന്ത്രി കുറ്റപ്പെടുത്തി.
ആശ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ ചോദിച്ചത്. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി.
കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ വിനിയോഗത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ല. കേരളത്തിന്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
ആശ വർക്കർമാർ സാമ്പത്തിക സഹായം നൽകുന്ന വിഷയം ചർച്ച ചെയ്യാൻ ദേശീയ ആരോഗ്യ മിഷന്റെ യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നു. ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കും. ആശ വർക്കർമാരുടെ കഠിനാധ്വാനത്തെയും ഗ്രാമീണമേഖലയിൽ ചെയ്യുന്ന കടമകളെയും അഭിനന്ദിക്കുന്നുവെന്നും ജെ.പി. നദ്ദ വ്യക്തമാക്കി.
ദേശീയ ആരോഗ്യ മിഷനിൽ നിന്നും ആശ വർക്കർമാർക്കുള്ള കേന്ദ്രവിഹിതം നൽകിയില്ലെന്ന കേരളത്തിൻറെ ആക്ഷേപം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് വിഹിതം കൃത്യമായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് കുടിശ്ശിക തുകയായി ഒന്നും നൽകാനില്ല. മുഴുവൻ തുക നൽകിയിട്ടും അതിൻറെ വിനിയോഗത്തിൻറെ വിശദാംശങ്ങൾ കേരളം തന്നിട്ടില്ലെന്നും ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി.
വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരം ഒരു മാസം പിന്നിട്ടു. ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കേരള സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.