
പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമാക്കി എ. പദ്കുമാർ. സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ നാട്ടിലേക്ക് തിരിച്ച പദ്മകുമാർ ആദ്യം ഫേസ്ബുക്കിലൂടെയും പിന്നീട് മാധ്യമങ്ങളിലൂടെയും തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് ബോധ്യം വന്നിട്ടില്ലന്നും എന്തുവന്നാലും താൻ സി.പി.എം. വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിൽനിന്ന് കെ.പി. ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയിൽവരുന്നു. നമുക്കാർക്കും അതിൽ തർക്കമില്ല. പക്ഷേ, ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോർജ്. അവരെ ഇവിടെ സ്ഥാനാർഥിയാക്കാൻ നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാൾ രണ്ടുതവണ എം.എൽ.എ.യാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവർ കഴിവുള്ള സ്ത്രീയാണ്. പക്ഷേ, അവരെപ്പോലെ ഒരാളിനെ പാർലമെന്ററിരംഗത്തെ പ്രവർത്തനം മാത്രം നോക്കി സി.പി.എമ്മിലെ ഉന്നതഘടകത്തിൽ വെയ്ക്കുമ്പോൾ സ്വഭാവികമായും ഒട്ടേറെപേർക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാൻ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാൻ തുറന്നുപറഞ്ഞെന്നേയുള്ളൂ. വേറെയൊന്നുമില്ല.- പദ്മകുമാർ പറയുന്നു.
കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം. ലാൽസലാം’ എന്ന് എ. പദ്മകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതും വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.