CrimeNews

ഷൈനിയെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടത്! നോബി വിവാഹമോചനത്തിന് തയാറായില്ല, ജോലിയില്ല, മാനസിക സമ്മർദം

ഏറ്റുമാനൂർ പാറോലിക്കലിൽ ഷൈനിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങുന്ന വാട്‌സാപ് ശബ്ദ സന്ദേശം പുറത്ത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ, പ്രശ്‌നങ്ങൾ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താൻ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്.

ഇതിനിടെ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ ഏറെ നേരം ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുൻപ് നോബി ഒരു വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചവരെ ചോദ്യം ചെയ്ത ശേഷം നോബിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

സംഭവ ദിവസം പുലർച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിൽ ഭർത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനി തൊടുപുഴ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു ആത്മഹത്യ.