CrimeNews

മൗസ മെഹ്റിസിൻ ജീവനൊടുക്കിയതില്‍ ആൺസുഹൃത്ത് അൽഫാൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യർഥിനി തൃശൂർ പാവറട്ടി സ്വദേശി മൗസ മെഹ്റിസിന്റെ (20) ആത്മഹത്യയിൽ ആൺസുഹൃത്ത് അൽഫാൻ അറസ്റ്റിൽ. വൈത്തിരിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് അറിയുന്നത്.

ലോ കോളേജിന് സമീപത്തെ ഒരു കടയിൽ ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂർ സ്വദേശിയായ അൽഫാനെ പരിചയപ്പെട്ടത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിച്ചു. മറ്റുള്ളവരുമായി ഇടപഴകുന്നതും യുവാവ് വിലക്കിയിരുന്നു.

മൗസ മരിച്ചതിന്റെ തലേദിവസം ഇയാൾ മൗസയുടെ വീട്ടിൽ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്നും അറിയിക്കുകയുമായിരുന്നു. വീട്ടിൽ വിളിച്ചതിന്റെ ഫോൺ റെക്കോർഡ് ഇയാൾ തന്നെ പെൺകുട്ടിയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം പെൺകുട്ടിയുമായി തർക്കത്തിലായതോടെ താമസ സ്ഥലത്തെത്തി ഫോൺ കൈവശപ്പെടുത്തി ഒളിവിൽ പോവുകയുമായിരുന്നു.

പ്രതിയെ കണ്ടെത്താൻ പൊലീസ് സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഗോവ, ബെംഗളൂരു, ഗൂഡല്ലൂർ, വയനാട് എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. വൈത്തിരിയിൽ പണമിടപാടുമായി ബന്ധപ്പെട്ടു അൽഫാൻ എത്തിയപ്പോൾ താമസസ്ഥലം വളഞ്ഞു പിടികൂടുകയായിരുന്നു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

ഫെബ്രുവരി 24ന് വൈകിട്ട് 3.30ന് ആണ് വാപ്പോളിത്താഴത്തെ വാടക വീട്ടിൽ മൂന്നാം സെമസ്റ്റർ വിദ്യർഥിനി, തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

സഹപാഠികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചത്. മരണശേഷം മൗസയുടെ ഫോണും കണ്ടെത്താനായിരുന്നില്ല. മൗസയുടെ ഫോൺ അൽഫാൻ കൈക്കലാക്കിയിരുന്നു. മൗസയുടെ വീട്ടിൽ വിളിച്ചു അൽഫാൻ മോശം കാര്യങ്ങൾ പറഞ്ഞു. പൊതുമധ്യത്തിൽ വച്ചു മർദിച്ചു. മൗസ എത്ര ചോദിച്ചിട്ടും ഫോൺ തിരികെ കൊടുത്തില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെ ക്ലാസിൽ ഉണ്ടായിരുന്ന മൗസ പിന്നീട് ക്ലാസിൽ നിന്നിറങ്ങി. മൂന്നരയോടെ മൗസയുടെ താമസസ്ഥലത്ത്, അടുത്ത മുറിയിൽ താമസിക്കുന്ന വിദ്യാർഥി എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.