
കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസുകാരൻ സഹപാഠികളുടെ മർദനമേറ്റ് മരിച്ച സംഭവത്തിൽ മർദനത്തിനുപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. വിദ്യാർഥികളുടെ വീടുകളിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്.
വിദ്യാർഥികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റിമാന്റിലായ അഞ്ച് വിദ്യാര്‍ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
പിടിയിലായ പ്രതികളെ കൂടാതെ മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. അതേസമയം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണെന്ന് ഷഹബാസിൻ്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു.