
മന്ത്രി ബിന്ദുവിന് പെൻഷൻ കൂടും! എയ്ഡഡ് അധ്യാപകർക്ക് തദ്ദേശസ്ഥാപന അധ്യക്ഷരാകാൻ അവധിക്ക് നിയമഭേദഗതി
തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഔദ്യോഗിക അവധി സർവകലാശാല നിയമത്തിൽ ഉൾപ്പെടുത്തുന്നു. തിങ്കളാഴ്ച്ച നിയമസഭയിൽ അവതരിപ്പിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിലാണ് വ്യവസ്ഥ. എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കി 2021 ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. കേരള സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയെങ്കിലും അതിലും സ്‌റ്റേ തുടരുമ്പോഴാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
നേരത്തെ എയ്ഡഡ് കോളേജ് അധ്യാപികയായിരിക്കെ തൃശൂർ കോർപറേഷൻ മേയർ സ്ഥാനം വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ ആനുകൂല്യത്തിൽ ഇതിന്റെ ലഭിക്കുമെന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
കോർപറേഷൻ മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവികളിൽ നിയോഗിക്കപ്പെടുന്ന പ്രൈവറ്റ് കോളേജ് അധ്യാപകർക്ക് പദവിയിലിരിക്കുന്ന കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്നതാണെന്ന് നിയമത്തിൽ കൂട്ടിച്ചേർക്കുന്ന പുതിയ വകുപ്പ്. 2005 മുതൽ 2010 വരെ മന്ത്രി ബിന്ദു തൃശൂർ കോർപറേഷൻ മേയർ ആയിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മന്ത്രി കേരള വർമ കോളേജിൽ നിന്ന സ്വമേധയാ വിരമിച്ചിരുന്നു. നിയമ ഭേദഗതി വരുന്നതോടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് മേയർ പദവിയിലിരുന്ന കാലയളവ് കൂടി പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിച്ച് വർധിച്ച പെൻഷൻ വാങ്ങാനാകുമെന്നാണ് ആക്ഷേപം.
തദ്ദേശ സ്ഥാപനങ്ങളിൽ മുമ്പ് അധ്യക്ഷരായിരുന്ന എയ്ഡഡ് അധ്യാപകർക്ക് ആ കാലയളവ് സർവീസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ സർക്കാരിന്റെ പരിഗണനയിലുണ്ട്. നിയമസഭ പാസാക്കുന്ന സർവകലാശാല ഭേദഗതി നിയമത്തിൽ പുതിയ വകുപ്പ് എഴുതി ചേർക്കുന്നതോടെ ഉത്തരവിറക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും.