News

തെളിവില്ല; കഞ്ചാവ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് യു. പ്രതിഭയുടെ മകനെ ഒഴിവാക്കി

യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഏഴ് പ്രതികളെ ഒഴിവാക്കി. എക്സൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കനിവ് ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഒമ്പത് പ്രതികളുണ്ടായിരുന്ന കേസിൽ ഒമ്പതാം പ്രതിയായിരുന്നു കനിവ്.

കേസിലെ ഒന്നും രണ്ടും പ്രതികൾ കഞ്ചാവ് കൈവശം വെക്കുകയും മൂന്ന് മുതൽ ഒമ്പത് വരെ പ്രതികൾ കഞ്ചാവ് വലിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. എന്നാൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികൾ കഞ്ചാവ് ഉപയോഗിച്ചതിന് ശാസ്ത്രീയ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് എക്സൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കുട്ടനാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ എക്സൈസ് നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്.

മകനെതിരെ എക്സൈസ് വ്യാജ കേസെടുത്തുവെന്ന് യു. പ്രതിഭ എംഎൽഎ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം കുട്ടനാട് റേഞ്ച് സ്റ്റേഷനിൽ നിന്ന് മാറ്റിയത്. മൂന്ന് മുതൽ ഒമ്പത് വരെ പ്രതികളുടെ ഉച്ഛ്വാസവായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന പേരിലാണ് എക്സൈസ് കേസ് എടുത്തത്. എന്നാൽ പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തിയിട്ടില്ലെന്നും ഈ ഏഴ് പേരും കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നും എക്സൈസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് കനിവ് ഉൾപ്പെടെയുള്ള ഏഴ് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

മകനെതിരെ എക്സൈസ് വ്യാജ കേസെടുത്തെന്ന യു. പ്രതിഭ എംഎൽഎയുടെ പരാതിയിൽ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലും സമാനമായ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്.