തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെൻ്റ് കോളേജിലെ റാഗിംഗിൽ നടപടി. ഏഴ് സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻ്റ് ചെയ്‌തു. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് റാഗിംഗ് നിയമം ചുമത്തി കേസെടുക്കും.
നിലവിൽ ബിൻസ് നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ റാഗിംഗ് നിയമം ചുമത്തിയിട്ടില്ല. ഒന്നാം വർഷ വിദ്യാർത്ഥിയെ പ്രതികളായ ഏഴ് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സീനിയർ വിദ്യാർത്ഥികൾ തന്നെ മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന് അതിക്രമത്തിനിരയായ ബിൻസ് വെളിപ്പെടുത്തിയിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരാണ് മർദിച്ചത്. കാൽമുട്ടിൽ നിലത്ത് നിർത്തിയായിരുന്നു മർദനം.
അലൻ, വേലു, സൽമാൻ, അനന്തൻ പ്രാർത്ഥൻ, പ്രിൻസ് ഉൾപ്പെടെയുള്ളവരാണ് മർദിച്ചത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് യൂണിയൻ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകരുതെന്ന് പറഞ്ഞ് അഭിഷേക് എന്ന വിദ്യാർത്ഥിയെയും മർദിച്ചു. ഒരു മണിക്കൂറോളം പീഡനം ഉണ്ടായെന്നും വിദ്യാർത്ഥി പറഞ്ഞു.