
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ തൂങ്ങി മരിച്ചു. പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാം ആണ് മരിച്ചത്. സ്കൂൾ ക്ലർക്കിൻ്റെ പീഡനമാണ് ബെൻസൺ ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ അമ്മാവനാണ് ക്ലർക്കിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം സ്കൂൾ വരാന്തയിൽ കണ്ടെത്തിയത്. റെക്കോഡ് ബുക്കിൽ സീൽ ചെയ്യാൻ ക്ലർക്ക് വിസമ്മതിച്ചത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നു. കുട്ടിയും ക്ലർക്കുമായി തർക്കമുണ്ടായിരുന്നതായി സ്കൂൾ പ്രിൻസിപ്പാൾ സ്ഥിരീകരിച്ചു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ക്ലർക്കിനോട് വിശദീകരണം ചോദിച്ചില്ലെന്നും പ്രിൻസിപ്പാൾ പ്രീത വ്യക്തമാക്കി.
സ്‌കൂളിലെ ഒരു ക്ലര്‍ക്കിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണ്. പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. അത് സബ്മിറ്റ് ചെയ്യാന്‍ സ്‌കൂളിന്റെ സീല്‍ വേണമെന്ന് പറഞ്ഞു. കുട്ടികള്‍ ഓഫീസിലേക്ക് ചെന്ന് സീല്‍ ചെയ്തു നല്‍കാന്‍ ഈ ക്ലര്‍ക്കിനോട് പറയുന്നു. കുട്ടികളെ അവഗണിക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു. കൂടാതെ കുട്ടിയെ ചീത്തവിളിക്കുകയും ചെയ്തു.
ഈ ക്ലര്‍ക്ക് മാത്രമല്ല, സ്‌കൂളിലെ പല അധ്യാപകരും കുട്ടിയെ ബുദ്ധിമുട്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുന്‍പ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് – കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. വാക്ക് തര്‍ക്കമുണ്ടായതിന് പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ ഇടപെടുകയും അടുത്ത ദിവസം രക്ഷകര്‍ത്താക്കളെ സ്‌കൂളില്‍ വിളിച്ചുകൊണ്ടു വരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് രക്ഷകര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇത് വീട്ടുകാര്‍ ചോദ്യം ചെയ്യുകയും ചെറിയ രീതിയില്‍ കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമവും ബെന്‍സണ്‍ ഉണ്ടായിരുന്നു. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുകയും ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ആരോപണങ്ങള്‍ പൊലീസ് പരിശോധിക്കുമെന്ന് സ്‌കൂളിലെത്തിയ ജി സ്റ്റീഫന്‍ എംഎല്‍എ പറഞ്ഞു. ക്ലാര്‍ക്കും വിദ്യാര്‍ത്ഥിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അത് വിദ്യാര്‍ത്ഥി തന്നെ തന്നോട് പറഞ്ഞതാണെന്നും പ്രിന്‍സിപ്പലും വ്യക്തമാക്കി.