CrimeNews

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരിച്ചു! അനൂപില്‍ നിന്ന് ഏറ്റുവാങ്ങിയത് ക്രൂരപീഡനം

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്ത് ക്രൂര പീഡനത്തിനിരയാക്കിയ പോക്‌സോ അതിജീവിത മരിച്ചു. ലഹരിക്ക് അടിമയായ അനൂപിൻ്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19 വയസ്സുള്ള പെൺകുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് മരണം. ആറുദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പെണ്‍കുട്ടിയെയും പ്രതി ലഹരിക്ക് അടിമയാക്കിയിരുന്നു.

ഗുരുതരാവസ്ഥയിൽ കണ്ടെത്തുമ്പോൾ കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു. അർത്ഥനഗ്നാവസ്ഥയിലുണ്ടായിരുന്ന പെൺകുട്ടിയുടെ മുറിവുകളിൽ ഉറുമ്പരിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ ‘പോയി ചത്തോ’ എന്നും അനൂപ് ആക്രോശിച്ചു.

തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മർദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയിൽ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നൽകി.

പിന്നീട് പെൺകുട്ടി ഷാളുപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നൽകിയ മൊഴി. എന്നാൽ ഈ ഷാൾ അനൂപ് മുറിക്കുകയും പിന്നീട് ഷാൾ കൊണ്ട് കുട്ടിയുടെ കഴുത്തിൽ മുറുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *