
നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ട; സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച് ഹൈകോടതി
കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ കുടുംബത്തിൻറെ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കുടുംബം അപ്പീൽ നൽകുകയായിരുന്നു.
ഈ അപ്പീലിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. കൊലപാതക സാധ്യതയെന്ന ആരോപണത്തെ സാധൂകരിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ കോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് ശരിവെച്ചു.
വിധിക്കെതിരെ അപ്പീൽ നൽകുന്നതുൾപ്പെടെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസിൽ നിലവിൽ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പുറത്തുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകളിൽ ഉൾപ്പെടെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ നിർത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂർണമാണ്. ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗ്ൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹരജി തള്ളിയത്.
സംസ്ഥാന സർക്കാറിന് അന്വേഷിക്കാമെന്ന് സിംഗിള്‍ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Kerala High Court Dismisses Appeal By ADM Naveen Babu’s Wife Seeking CBI Probe Into His Death