തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെ സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാനുള്ള ചുമതല അതാത് വകുപ്പ് മേധാവികൾക്ക് നൽകി സർക്കാർ ഉത്തരവ്.
ഇതുസംബന്ധിച്ച് നിരവധി അപേക്ഷകൾ വകുപ്പുകളിൽ ലഭിക്കുന്നുണ്ടെന്നും, ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ചാണ് പ്രസിദ്ധീകരണാനുമതി നൽകേണ്ടത് എന്നും അത്തരത്തിൽ പ്രസിദ്ധീകരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന അപേക്ഷകളുടെ ബാഹുല്യം സർക്കാർ തലത്തിലുള്ള മറ്റു പ്രവർത്തനങ്ങൾക്കുള്ള സമയം അപഹരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വകുപ്പ് മേധാവികൾക്ക് ചുമതല നൽകി ഉത്തരവായിരിക്കുന്നത്.
ഇത്തരത്തിൽ സർക്കാർ ജീവനക്കാരുടെ സാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകുമ്പോൾ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വകുപ്പു മേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ഡോ.കെ. വാസുകിയുടെ ദ സ്‌കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതിനും അതിന്റെ റോയൽറ്റി വാസുകിക്ക് കൈപ്പറ്റുന്നതിനും സർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. മന്ത്രി ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പിന്റെ സെക്രട്ടറിയായ വാസുകിക്ക് പുസ്തകം പബ്ളിഷ് ചെയ്യാൻ അനുമതി മുഖ്യമന്ത്രി നൽകുകയായിരുന്നു. പുസ്തകത്തിൽ നിന്ന് ലഭിക്കുന്ന റോയൽറ്റിയും വാസുകിക്ക് സ്വീകരിക്കാമെന്ന് ഡിസംബർ 6 ന് പൊതുഭരണ വകുപ്പിൽ നിന്നിറങ്ങിയ ഉത്തരവ് വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാർ സാഹിത്യ-സാംസ്‌കാരികപ്രവർത്തനം നടത്തുമ്പോൾ സർക്കാറിനെതിരായ വിമർശം ഉണ്ടാകരുതെന്നുള്ള കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കലാ-സാഹിത്യപ്രവർത്തനങ്ങൾക്കെല്ലാം മുൻകൂർ അനുമതി വേണമെന്ന് നിർദേശിക്കുമ്പോഴും ആരാണ് അനുമതി നൽകേണ്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതിനാണ് ഇപ്പോൾ വകുപ്പ് മേധാവികൾക്ക് ചുമതല നൽകിയിരിക്കുന്നത്.
കലാ-സാഹിത്യപ്രവർത്തനങ്ങൾക്ക് ജീവനക്കാർക്ക് അനുമതി നൽകുന്നത് സർക്കാർ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുത്തശേഷം മാത്രമായിരുന്നു. സ്വകാര്യ റേഡിയോകളിലും ടെലിവിഷൻ ചാനലുകളിലും വാർത്താധിഷ്ഠിതമോ അല്ലാതെയോ ഉള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണപരിപാടികളിൽ പങ്കെടുക്കുന്നതിനും നിയന്ത്രണം ബാധകമാണ്. സിനിമ, സീരിയൽ, പ്രഫഷണൽ നാടകങ്ങൾ എന്നിവയിൽ അഭിനയിക്കുന്നതിനും സർക്കാർ ജീവനക്കാർ മുൻകൂർ അനുമതി വാങ്ങണം എന്നാണ് ചട്ടം.
പുസ്തകത്തിന്റെ പ്രസാധകരും അവതാരിക എഴുതുന്നവരും ആരൊക്കെയാണെന്നും പുസ്തകത്തിന്റെ ഒരു പതിപ്പിന് നിശ്ചയിക്കുന്ന വില എത്രയാണെന്നും അനുമതി തേടുമ്പോൾ അറിയിച്ചിരിക്കണം. പുസ്തകത്തിൽ ദേശതാൽപര്യ വിരുദ്ധവും സർക്കാർനയങ്ങളെ വിമർശിക്കുന്നതുമായ പരാമർശങ്ങൾ ഇല്ലെന്നും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും ഗ്രന്ഥകാരൻ സർക്കാറിന് സത്യവാങ്മൂലം നൽകണമെന്നും സർക്കാർ ഉത്തരവ് നിലവിലുണ്ട്.