കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചർച്ച മുറുകുന്നുവെന്ന വാർത്തകളെ പരിഹസിച്ച് കെ. മുരളീധരൻ. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയെന്ന് വെച്ച് മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു മുരളീധരൻ.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടക്കമുള്ളവർ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയുടെ അഭിപ്രായം അറിയണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഉള്ളപ്പോൾ ഈ വിഷയം ഇവിടെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു..
എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്. ആരും ഇകഴ്ത്താറില്ല. ഇത് ഇവിടെ വെറുതെ ചർച്ചചെയ്യേണ്ട ഒരാവശ്യവുമില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ലകാര്യമല്ലേ. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അസ്തമിച്ചു. അതിനൊന്നും ഇനി പ്രസക്തിയില്ല. അതിനൊന്നും പ്രവർത്തകരെയും കിട്ടില്ല. ഇതൊക്കെ നേതാക്കന്മാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസമെന്ന് എല്ലാവർക്കും മനസിലായി – കെ. മുരളീധരൻ പറഞ്ഞു.
ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക സനദ് ദാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ ചെന്നിത്തല നടത്തിയ പ്രസംഗം സമകാലീന രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും പ്രതീക്ഷയുള്ളതും ആയിരുന്നു. രാഷ്ട്രീയത്തിലെ ആധാരശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാം’ – അദ്ദേഹം കുറിച്ചിരുന്നു. ചെന്നിത്തല കളിച്ചുവളർന്ന കാലം മുതൽ ഈ മണ്ണിന്റെ സന്തതിയാണെന്ന് പറഞ്ഞ സുകുമാരൻ നായർ അദ്ദേഹം എൻ.എസ്.എസ്സിന്റെ പുത്രനാണെന്നും പറഞ്ഞിരുന്നു. ഇത്തരം പുകഴ്ത്തലുകൾ പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തിയത്.