കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി നിർമ്മിച്ച സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.
ആശുപത്രി കിടക്കയില്‍ നിന്ന് മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണെന്ന് ഡോക്ടർമാർ പറയുന്നു. ഓർമകള്‍ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്ന് കുറിപ്പ് എഴുതിയത് ആശ്വാസകരമാണ്.
ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കൈകാലുകള്‍ അനക്കുന്നുണ്ടെന്നും അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സപ്പോർട്ട് പൂർണമായി മാറ്റാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.