തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് ആദ്യദിവസം തന്നെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ തിരുത്ത്. ഗവർണറുടെ സുരക്ഷാസംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയ തീരുമാനം പിൻവലിപ്പിച്ചു. ഇതിനുവേണ്ടി സംസ്ഥാനത്തിന്റെ പോലീസ് മേധാവിയുടെ ചുമതലയുള്ള മനോജ് എബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം പിണറായി സർക്കാരിനും ആഭ്യന്തര വകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിച്ച തീരുമാനമാണ് നടപ്പിലാകാതെ പോയത്. സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ ഗവർണറെ പരാതി അറിയിച്ചതോടെയാണ് ആർലേക്കറുടെ ഇടപെടൽ.
രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നീക്കത്തിനു പിന്നിലെ നീക്കത്തെക്കുറിച്ച് ആശങ്കയിലായി. തുടർന്ന് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു.
ഇന്നലെയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, പി രാജീവ്, മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംപിമാരായ ശശി തരൂർ, എ എ റഹിം, എം എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.