
“ബി.ജെ.പി.യിൽ സ്ത്രീകൾക്ക് മാനസികപീഡനം” കരവാരത്ത് പഞ്ചായത്തിൽ കൂട്ട രാജി
ആറ്റിങ്ങൽ : “ബി.ജെ.പി.യിൽ സ്ത്രീകൾക്ക് മാനസികപീഡനം” ആറ്റിങ്ങൽ മേഖലയിൽ ബി.ജെ.പി. ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയും രാജിവെച്ചു . വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് ബുധനാഴ്ച പഞ്ചായത്തംഗത്വം രാജിവെച്ചത്. സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.
ബി.ജെ.പി.യിൽ കടുത്ത അവഗണനയും മാനസികപീഡനവുമാണ് സ്ത്രീകൾ നേരിടുന്നതെന്ന് കരവാരം പഞ്ചായത്തിലും ആറ്റിങ്ങൽ നഗരസഭയിലുംനിന്ന് രാജിവെച്ച വനിതാ ജനപ്രതിനിധികൾ ആരോപിച്ചു. കരവാരം പഞ്ചായത്തംഗത്വം രാജിവെച്ച വൈസ് പ്രസിഡന്റായിരുന്ന എസ്. സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന തങ്കമണി, ആറ്റിങ്ങൽ നഗരസഭയിൽനിന്ന് ഒരുമാസം മുമ്പ് രാജിവെച്ച സംഗീതാറാണി എന്നിവരാണ് ബി.ജെ.പി. നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചത്.
അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. പഞ്ചായത്തിലാകെ 18 വാർഡുകളാണുള്ളത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-09, സി.പി.എം.-05, കോൺഗ്രസ്-02, എസ്.ഡി.പി.ഐ.-02 എന്നിങ്ങനെയാണ് കക്ഷിനില. രണ്ടംഗങ്ങളുടെ രാജിയോടെ ബി.ജെ.പി.യുടെ അംഗബലം ഏഴായി കുറഞ്ഞു.