കാഞ്ഞിരപ്പള്ളിയിൽ സ്വന്തം സഹോദരനെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തിയ ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യൻറെ കുടുംബത്തിന് നൽകണമെന്നും കോടതി വിധിയിൽ നിർദേശിച്ചു. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്. കൂടാതെ എട്ടുവർഷവും അഞ്ച് മാസവും കഠിനതടവ് കൂടി വിധിച്ചിട്ടുണ്ട്.
ശിക്ഷയിൽമേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ പൂർണ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. വിധിയിൽ സന്തോഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എൻ ബാബുക്കുട്ടനും പറഞ്ഞു.
പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളേയും പ്രൊസിക്യൂഷൻ ഹാജരാക്കി. 2022 മാർച്ച് ഏഴിനാണ് ജോർജ് കുര്യൻ സഹോദരനെയും അമ്മാവനേയും വെടിവെച്ച് കൊന്നത്. സ്വത്ത് തർക്കത്തെതുടർന്നായിരുന്നു കൊലപാതകം.
2022 മാർച്ച് ഏഴിനായിരുന്നു സംഭവം. ഇളയയസഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ച് ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വിദേശനിർമിത തോക്കുമായെത്തിയ പ്രതി കുടുംബവീട്ടിലേക്ക് അതിക്രമിച്ചുകയറി ഭക്ഷണമുറിയിൽ സംസാരിച്ചിരുന്ന ഇരുവർക്കുംനേരേ വെടിയുതിർക്കുകയായിരുന്നു. തോക്കിനൊപ്പം 50 തിരകളും പ്രതി കരുതിയിരുന്നു.
വിചാരണവേളയിൽ പ്രതിയുടെ അമ്മയും സഹോദരിയുമടക്കമുള്ള 10 സാക്ഷികൾ കൂറുമാറിയിരുന്നു. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടറായ ബാലിസ്റ്റിക് വിദഗ്ധൻ നേരിട്ട് കോടതിയിൽ ഹാജരായി കേസിൽ മൊഴി നൽകി. പ്രതിയുടെ ഫോണിൽ നിന്നും സംഭവം നടന്ന ദിവസത്തെ വാട്സാപ്പ് ചാറ്റുകളിൽനിന്നും അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോർജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.