
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു | CPI(M) SFI
തിരുവനന്തപുരത്ത് നിരന്തരം വാർത്തകളിൽ നിറയുന്ന യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎമ്മിൽ തീരുമാനം. ജില്ല സെക്രട്ടേറിയറ്റ് ചേർന്നാണ് പിരിച്ചുവിടൽ തീരുമാനം കൈക്കൊണ്ടത്. നിരന്തരം പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. എസ്എഫ്‌ഐയുടെ ജില്ലയിലെ ഏറ്റവും പ്രബലമായ ശക്തികേന്ദ്രമാണ് യൂണിവേഴ്സിറ്റി കോളേജ്.
സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന അക്രമങ്ങളും അടിപിടി കേസുകളും നിരവധി തവണ യൂണിവേഴ്സിറ്റി എസ്എഫ്‌ഐ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും അന്നെല്ലാം സിപിഎം ജില്ലാ നേതൃത്വം കണ്ണടക്കുകയായിരുന്നു. എന്നാൽ ഏറ്റവുമൊടുവിലായി ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം അരങ്ങറിതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് നിർബന്ധിതമായത്. പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരം അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരും.
യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനെ മർദ്ദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരായ അന്വേഷണത്തിൽ പോലീസ് സ്വീകരിക്കുന്നത് മെല്ലെപ്പോക്ക് സമീപനമാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നടപടി നിർത്തിവച്ചു.
കോളേജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർഥികളെ പ്രിൻസിപ്പൽ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. യൂണിറ്റ് സെക്രട്ടറിയും പി.ജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Good