കൊല്ലത്ത് ഇന്നലെ രാത്രി ഒമ്പത് മണിക്ക് നടുറോഡിൽ കാറിൽ അനിലയെന്ന 44 വയസ്സുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവ് പത്മരാജൻ (60 വയസ്സ്) അറസ്റ്റിൽ. കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരൻ സോണി ചികിത്സയിൽ തുടരുകയാണ്.
പത്മരാജൻ ഈ ക്രൂരകൃത്യം നടത്തിയത് ആസൂത്രിതമായെന്നാണ് എഫ്.ഐ.ആർ. പ്രതി കൃത്യം നടത്താനായി 300 രൂപയ്ക്ക് പെട്രോൾ വാങ്ങി. ഭാര്യയെയും സുഹൃത്തിനെയും കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയത്.
കടയിൽ നിന്ന് ഇറങ്ങിയത് മുതൽ പത്മരാജൻ അനിലയെ പിന്തുടർന്നുണ്ടായിരുന്നു. സംഭവസമയത്ത് അനിലക്കൊപ്പം കാറിൽ ഉണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ സോണിയായിരുന്നു. സോണിക്ക് പൊള്ളലേറ്റിരുന്നു. അനിലയും ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ മാനസികമായി വിഷമമില്ലെന്നും മകളെ ഓർത്താണ് സങ്കടമെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്ന് മാറി താമസിക്കാൻ ഒരുങ്ങിയ അനില മകളെയും ഒപ്പം കൂട്ടിയിരുന്നു. കഴിഞ്ഞ ദിവസം വാർഡ് മെംബർ ഇടപെട്ട് സംസാരിച്ച് അനില വാടക വാടക വീട് ഒഴിവാക്കി തിരികെ പത്മരാജൻ്റെ വീട്ടിലേക്ക് വരാൻ തയ്യാറാകുന്നതിനിടയ്ക്കാണ് ക്രൂരകൃത്യം നടന്നത്.
താനാണ് കത്തിച്ചതെന്ന് ഇയാൾ ഉറക്കെ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അനിലയുടെ ബേക്കറിയിൽ ബിസിനസ്സ് പങ്കാളിയായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി മൊഴി നൽകി. ആ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊല്ലം നഗരത്തിൽ ചെമ്മാൻമുക്കിലാണ് സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിന് മുന്നിൽ ഡോർ തുറക്കാനാകാതെ മറ്റൊരു കാർ കൊണ്ട് തടഞ്ഞുനിർത്തിയ പത്മരാജൻ പെട്രോൾ ഒഴിക്കുകയും തീയിടുകയുമായിരുന്നു. വാഹനത്തിൽ മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായി. വാഹനം കത്തുന്നത് കണ്ട് വഴിയാത്രക്കാർ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
കണ്ടുനിന്നവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കാർ ആളിക്കത്തിയതിനാൽ ആളുകൾക്ക് അടുക്കാനായില്ല. പൊലീസെത്തി വാഹനം തുറന്ന് പൊള്ളലേറ്റ നിലയിൽ സോണിയെ പുറത്തെത്തിക്കുകയായിരുന്നു. സോണിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചക തൊഴിലാളിയാണ് പത്മരാജൻ.