CrimeKeralaPolitics

കേരളത്തിൽ ഭീതി പടർത്തി കുറുവ സംഘം; അവസരം മുതലെടുത്ത് മറ്റ് മോഷ്ടാക്കൾ

എറണാകുളം: പറവൂരില്‍ മോഷണം നടത്തിയത് കുറുവ സംഘമല്ല. കുറുവ സംഘമെന്ന് തെറ്റ്ദ്ധരിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ചതാവണം എന്നാണ് പോലീസ് നി​ഗമനം. മോഷ്ടാക്കൾക്ക് കുറുവ സംഘത്തിന്റെ മോഷണവുമായി സാമ്യമില്ലെന്ന പോലീസ് നി​ഗമനമാണ് ഈ സംശയത്തിന് കാരണം. അതേ സമയം കുറുവ സംഘവുമായി സാമ്യമില്ലാത്ത തരത്തിലുള്ള മോഷണം കേസിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണോ എന്ന സംശയവും പോലീസിനുണ്ട്.

കഴിഞ്ഞ ദിവസമാണ് കുറുവ സംഘത്തിലൊരാളെ പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ വലിച്ചു കെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റിന് അടിയില്‍ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു സന്തോഷ്.

തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്‌നാട് സ്വദേശികളിലേക്ക് എത്തിയത്.

ആലപ്പുഴയിലും കുറുവസംഘത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എറണകുളത്ത് നിന്നും കണ്ടെത്തിയത് വ്യാജ കുറുവ സംഘത്തെയാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലെ സംഘത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന് വേണ്ടി പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് പദ്ധതി. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

പകല്‍ മുഴുവന്‍ വീടുകള്‍ നിരീക്ഷിച്ച് രാത്രികളില്‍ മോഷണത്തിന് എത്തുന്നതാണ് കുറുവ സംഘത്തിന്റെ രീതി. ഉരല്‍ നിര്‍മാണം, ചൂല്‍ വില്‍പ്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി കുറുവ സംഘത്തിലെ സ്ത്രീകളുടെ സംഘം വീടുകളില്‍ കയറിയിറങ്ങും. തുടര്‍ന്ന് ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷം മോഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *