
മലപ്പുറം: പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിലനിന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ആരോഗ്യവകുപ്പ് പിൻവലിച്ചത്. 104 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതും പുതിയ കേസുകൾ ഇല്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.
അതേസമയം നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രമേ ക്വാറന്റെയിൻ അവസാനിപ്പിക്കാവൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റെയിൻ നാളെ അവസാനിക്കും. സെപ്റ്റംബർ 9 നാണ് ബംഗളൂരുവിലെ വിദ്യാർത്ഥിയായിരുന്ന യുവാവ് നിപ ബാധിച്ച് മരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ ബാധിച്ച് മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങുകളിലുൾപ്പെടെ നിരവധി പേർ പങ്കെടുത്ത സാഹചര്യത്തിലാണ് മലപ്പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.