
ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ആസാമും. 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ആസാമും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനം ആയത്.
ഏപ്രിൽ 4 നാണ് ആസം 2 ശതമാനം ക്ഷാമബത്ത അനുവദിച്ചത്. കുടിശിക ഏപ്രിൽ, മെയ് മാസങ്ങളിൽ പണമായി നൽകുമെന്നും മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ വ്യക്തമാക്കി. പെൻഷൻകാർക്കും 2 ശതമാനം ക്ഷാമ ആശ്വാസം അനുവദിച്ചിട്ടുണ്ട്. ഇവരുടെ കുടിശികയും പണമായി നൽകും.
ഇതോടെ രാജ്യത്ത് ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി ഉയർന്നു.
ആസാമിനെ കൂടാതെ ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്ഷാമബത്ത പൂർണമായും നൽകിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 6 ഗഡുക്കളിലായി 18 ശതമാനം ആണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.