കൊച്ചി: കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ. മോഹനൻ പിള്ളയ്ക്ക് ഏഴ് വർഷത്തെ കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഴിമതി നിരോധന നിയമപ്രകാരം മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വിജിലൻസ് കോടതി ജഡ്ജി എൻ വി രാജു ആണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
സംഭവത്തിന്റെ വിശദാംശങ്ങൾ:
പാടത്തോട് ചേർന്നുള്ള വീട്ടുവളപ്പിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതിനാൽ വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ നിർമാണം നിർത്തിവയ്‌ക്കാൻ നിർദേശിച്ച്, ആർഡിഒ മോഹനൻ പിള്ള 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന്, വീട്ടുടമ വിജിലൻസിനെ വിവരം അറിയിക്കുകയും, തുക കൈമാറിയതിനു പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ മോഹനൻ പിള്ളയെ കൈയോടെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.