കണ്ണൂർ : എഡിഎം നവീൻ ബാബു മരണത്തിന് പിന്നാലെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഒളിവിൽ . പിപി ദിവ്യ ഇതുവരെ എവിയെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. ബന്ധുവീട്ടിലും ഇവരെ അന്വേഷിച്ചെങ്കിലും ദിവ്യ അവിടെയും എത്തിയിട്ടില്ലെന്നാണ് സൂചന. നവീന ബാബു മരിച്ചതിന് പിന്നാലെ, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി നൽകിയിരുന്നു. നവീന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും ഒരാളുടെ ജീവനെടുക്കാൻ കരുതിയുള്ള പ്രസംഗം ആയിരുന്നില്ലെന്നും ആയിരുന്നു രാജിയിലെ പരാമർശം.
ഇതിന് പിന്നാലെ, ഇന്നലെ അവർ കോടതിയിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻകൂർ ജാമ്യഹർജിയും നൽകിയിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ മുൻകൂർ ജാമ്യഹർജി നൽകിയത്. കളക്ടർ ക്ഷണിച്ചതിൻ പ്രകാരമാണ് താൻ യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നായിരുന്നു ഹർജിയിൽ പിപി ദിവ്യ വ്യക്തമാക്കിയത്. കളക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചടങ്ങിൽ സംസാരിച്ചത്.
പ്രസംഗം സദുദ്ദേശപരം മാത്രമായിരുന്നു. ഫയൽ നീക്കം വേഗത്തിലാവണമെന്ന് മാത്രമായിരുന്നു കരുതിയത്. അന്വേഷണത്തിൽ നിന്നും ഒളിച്ചോടില്ല. തന്നെ അറസ്റ്റ് ചെയ്യരുതെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ നവീൻ ബാബുവിന്റെ മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭവത്തിൽ കേസെടുത്തിട്ടും ദിവ്യയെ പോലീസ് ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. ദിവ്യ എവിടെയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേ സമയം എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി പോലീസ് എടുത്തു.