ചരിത്രത്തിലാദ്യമായി രണ്ട് മലയാളികൾ ഇന്ത്യക്കായി കളത്തിലിറങ്ങിയ ക്രിക്കറ്റ് ലോകകപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വനിത ടി20 ലോകകപ്പ് ക്രിക്കറ്റിൽ, സ്കോർ ബോർഡ് നിയന്ത്രിക്കുന്നതും ഒരു കേരളീയനാണ് മാവേലിക്കര സ്വദേശി ഷിനോയ് സോമൻ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ. സി.സി) ഔദ്യോഗിക സ്കോററാണ്.
ദുബൈയിൽ നടന്ന വനിത ലോകകപ്പിൽ ഇന്ത്യ -പാകിസ്താൻ മത്സരത്തിൽ സ്കോർ രേഖപ്പെടുത്തിയത് ഷിനോയ് ആണ്. 2009ൽ ഐ.സി.സി ദുബൈ അക്കാദമിക് സിറ്റിയിൽ വെച്ച് നടത്തിയ സ്കോറേഴ്‌സ് പരിശീലന കോഴ്സിൽ ഷിനോയ് ഉൾപ്പെടെ 10 പേർക്കാണ് യോഗ്യത നേടാനായത്.
തുടർന്ന് ആ വർഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ -ഓസ്ട്രേലിയ ഏകദിന മത്സരത്തിലാണ് ആദ്യമായി ഐ.സി.സിയുടെ ഔദ്യോഗിക സ്കോററായി ചുമതലയേൽക്കുന്നത്. ഏഷ്യ കപ്പ്, ഐ.പി.എൽ, പി. എസ്.എൽ, ടി20 ലോകകപ്പ്, പാകിസ്താൻ, ഓസ്ട്രേലിയ, ശ്രീലങ്ക, യു.എ.ഇ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളിലും ഇദ്ദേഹം ഒഫിഷ്യൽ സ്കോററായിരുന്നു.
ഏഷ്യ കപ്പ് ടി20 അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. അക്കാഫ് ക്രിക്കറ്റ് ടൂർണമെൻ്റ്, മാവേലിക്കര ബിഷപ് മൂർ കോളജ് അ ലുമ്നി ക്രിക്കറ്റ് ടൂർണമെൻ്റ്, സബ്‌കോൺ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് തുടങ്ങി യു.എ.ഇയിൽ നടന്ന പ്രാദേശിക ടൂർ ണമെന്റുകളുടെ സ്ഥിരം സംഘടകൻ കൂടിയാണ് ഷിനോയ്.