CricketSports

കിവീസ് ഗംഭീരമാക്കി, ഇന്ത്യയ്ക്ക് ദയനീയ തോൽവി: വനിതാ ടി20 ലോകകപ്പ്

കന്നിക്കിരീട ലക്ഷ്യത്തിനായി ഇറങ്ങിയ ഹർമ്മൻ പ്രീതിൻ്റെ ഇന്ത്യൻ പെൺപടയ്ക്കു തോറ്റു തന്നെ തുടങ്ങേണ്ടി വന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ 58 റൺസിന് ന്യൂസിലൻഡിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങി.

ദുബായ്, ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. ക്യാപ്റ്റൻ സോഫി ഡിവൈൻ്റെ (57) ഇന്നിംഗ്‌സാണ് മികച്ച സ്‌കോർ. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19 ഓവറിൽ 102ന് ഓൾ ഔട്ട്. നാല് വിക്കറ്റ് നേടിയ റോസ്‌മേരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റൺസ് നേടിയ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

തകർന്നടിഞ്ഞ ഇന്ത്യൻ ലൈനപ്പ്

തുടക്കം തന്നെ പാളിച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. 42 റൺസുള്ളപ്പോൾ മുൻനിര താരങ്ങളായ ഷെഫാലി വർമ (2), സ്മൃതി മന്ദാന (12), ഹർമൻപ്രീത് കൗർ (15) എന്നിവർ മടങ്ങി. റിച്ച ഘോഷ് (12), ദീപ്തി ശർമ (13)യ്ക്കും തിളങ്ങാനായില്ല.

പിന്നീടെത്തിയ അരുന്ധതി റെഡ്ഡി (1), പൂജ വസ്ത്രകർ (8), ശ്രേയങ്ക പാട്ടീൽ (7), രേണുക താക്കൂർ (0) എന്നിവർക്ക് രണ്ടക്കം പോലും കാണാതെ പുറത്തായി. ആശ ശോഭന (6) പുറത്താവാതെ നിന്നു. നേരത്തെ, ഡിവൈന് പുറമെ സൂസി ബെയ്റ്റ്‌സ് (27), ജോർജിയ പ്ലിമ്മർ (34) മികച്ച പ്രകടനം പുറത്തെടുത്തു.

കിവീസ് തകർത്തു

ന്യൂസിലൻഡ് തുടക്കം ഗംഭീരമാക്കി. ഒന്നാം വിക്കറ്റിൽ സൂസി – പ്ലിമ്മർ കൂട്ടുകെട്ടിൽ 67 റൺസ് പിറന്നു. സൂസിയെ പുറത്താക്കി അരുന്ധതി റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ഇതേ സ്‌കോറിൽ പ്ലിമ്മറും മടങ്ങി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി കിവീസ്. അമേലിയ കേർ (22 പന്തിൽ 13), ബ്രൂക്ക് ഹലിഡയ് (16) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

എങ്കിലും ഒരറ്റത്ത് ഡിവൈൻ പിടിച്ചുനിന്നോടെ മാന്യമായ സ്‌കോർ ഉയർത്താൻ ന്യൂസിലൻഡിന് സാധിച്ചു. 36 പന്ത് നേരിട്ട ഡിവൈൻ 7 ഫോറുകൾ നേടി. മാഡി ഗ്രീൻ (3) ഡിവൈനൊപ്പം പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *