
പൊള്ളാച്ചി (തമിഴ്‌നാട്): പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ മലയാളി വിദ്യാർത്ഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. പൊന്മുത്തു നഗർ സ്വദേശിനിയായ അശ്വിക (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദുമൽപേട്ട റോഡ് സ്വദേശി പ്രവീൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട അശ്വിക. പ്രതിയായ പ്രവീൺ കുമാർ കുറച്ചുകാലം മുൻപ് അശ്വികയുടെ വീടിന് സമീപം അഞ്ചു വർഷത്തോളം താമസിച്ചിരുന്നതായും ഇവർക്ക് പരസ്പരം പരിചയമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സൗഹൃദത്തിലായിരുന്ന ഇവർ ഫോൺ നമ്പറുകൾ കൈമാറിയിരുന്നു.
പിന്നീട് പ്രവീൺ അവിടെനിന്നും താമസം മാറിയെങ്കിലും അശ്വികയെ ഫോണിൽ വിളിച്ച് നിരന്തരം പ്രണയാഭ്യർഥന നടത്തി. ഇത് പെൺകുട്ടി ശക്തമായി നിരസിച്ചതോടെ പ്രവീണിന് കടുത്ത വൈരാഗ്യമുണ്ടായതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം അശ്വിക സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
വീട്ടിലെത്തിയ പ്രവീൺ കുമാർ അശ്വികയുടെ കഴുത്തിലും നെഞ്ചിലുമടക്കം പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വികയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം പ്രവീൺ കുമാർ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്ന പത്തൊൻപതുകാരിയാണ് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.