CinemaCrime

സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്: ഉടനെ പിടിക്കാൻ പോലീസ്

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ ഏറ്റവും ഗൗരവമേറിയതാണ് സിദ്ദിഖിനെതിരെയുള്ളത്. പരാതിയിൽ ബലാൽസംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്.

തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും ഹർജിയിലുണ്ടാകുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖിൻ്റെ നിയമസംഘം. അതേസമയം തടസ്സഹർ‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി. സിദ്ദീഖ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയാൽ തന്റെ ഭാഗംകേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതിയെ അറിയിക്കും.

2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. അന്നു തനിക്ക് 21 വയസ്സായിരുന്നു. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.

Leave a Reply

Your email address will not be published. Required fields are marked *